ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെകട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടിന്‍റെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാർവെള്ളാപ്പള്ളിയാണ് നടപടി എടുത്തത്. അദ്ധേഹത്തോട് സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജിക്ക് തയ്യാറായില്ലെങ്കിൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം. 'പാർട്ടി പ്രസിഡന്‍റ് താനാണെന്ന സുഭാഷിന്‍റെ വാദം തെറ്റാണ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് , യൂണിയന്‍റെ പേരിലുള്ള ഹോസ്പിറ്റൽ പണയം വെച്ച് പണം തട്ടിച്ചു, കോളേജിന്‍റെ പേരിൽ 13 കോടി രൂപ തട്ടിച്ചു, യൂണിയന്‍റെ പഞ്ചലോഹ വിഗ്രഹം സ്വന്തമാക്കി' എന്നീ ആരോപണങ്ങളും തുഷാര്‍ ഉന്നയിച്ചു.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടില്ലെന്നു പറഞ്ഞ തുഷാര്‍, സുഭാഷ് വാസു തന്‍റെ കള്ളയൊപ്പിട്ട് അഞ്ച് കോടി രൂപ ബാങ്ക് ലോൺ തട്ടിയെടുത്തെന്നും ആരോപിച്ചു. സുഭാഷ് വാസുവിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായെന്നും അദ്ദേഹം പറഞ്ഞു. ടി.പി സെൻകുമാർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞ വിവരക്കേടിന് മറുപടി പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി. സെൻകുമാറിന് എസ്.എൻ.ഡി.പി-യുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു