നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളാണ് രാഹുലിനെ സ്വീകരിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ വയനാട് മണ്ഡലത്തിലെ വണ്ടൂരിലേക്ക് പോയി. വണ്ടൂർ എംഎൽഎ എപി അനിൽകുമാർ രാഹുൽഗാന്ധിയെ അനുഗമിക്കുന്നുണ്ട്.
മുസ്ലീം ലീഗുമായാണ് രാഹുൽ ആദ്യം സീറ്റ് വിഭജന ചർച്ചകൾ നടത്തുക.ഇതിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ലീഗ് നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയിൽ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചക്ക് ശേഷം ആർഎസ്പിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. മത്സരിക്കാൻ 4 സീറ്റുകൾ വേണമെന്ന് ആർഎസ്പി ആവശ്യപ്പെടും. ചവറക്ക് പുറമെ കൊല്ലം സീറ്റുവേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇരവിപുരം സീറ്റ് തിരികെ നൽകാൻ ആർഎസ്പി തയ്യാറാണ്.
കേരള കോൺഗ്രസുമായി നാളെയാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിന് കേരളാ കോൺഗ്രസുമായുള്ള ചർച്ച ഏറെ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 15 സീറ്റുകൾ വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്. അതേസമയം 10 സീറ്റുവരെ കേരളാ കോൺഗ്രസിന് നൽകാനാണ് സാധ്യത. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച ചങ്ങാനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂരിൽ മഹിളാ കോൺഗ്രസ് നേതാവ് ലതികാസുഭാഷ് ഇതിനകം പ്രചാരണം ആരംഭിച്ചിട്ടുണ്ട്.