ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. കേസിലെ പ്രതികളായ സരിത്, സന്ദീപ്, സ്വപ്ന എന്നിവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നു ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം നോട്ടീസ് നൽകാതെയുള്ള മൊഴിയെടുക്കലാകുമെന്നും ഇതേ മാധ്യമം പറയുന്നു. യുഎഇയിലെ ഒരു സ്കൂളിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് നിക്ഷേപമുള്ളതായി പ്രതികൾ മൊഴിനൽകിയെന്നും പറയുന്നു. അതേസമയം ഏഷ്യാനെറ്റ് വാർത്ത മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കസ്റ്റംസ് വിട്ടയച്ചു. ഡോളർ അടങ്ങിയ ബാഗ് വിദേശത്തേക്ക് കടത്താൻ ശ്രീരാമകൃഷ്ണൻ സാഹായിച്ചെന്നും നേരത്തെ മാധ്യമ വാർത്തയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ കേസിലെ പ്രതിയായ സ്വപ്നക്ക് കൈമാറിയെന്നായിരുന്നു വാർത്ത. ബാഗ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചെന്നായിരുന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് സ്പീക്കർക്ക് ഉടൻ നോട്ടീസ് നൽകുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യുമെന്നായിരുന്നു വാർത്ത. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചതായും ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ എല്ലാം തന്നെ സ്പീക്കർ നിഷേധിച്ചു.