അമൃത്സർ: പഞ്ചാബിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ മുന്നേറ്റം. ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ അബോഹർ, ബതിന്ദ, കപൂർത്തല, ഹോഷിയാർപൂർ, പത്താൻകോട്ട്, മോഗ എന്നീ ആറെണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. ബതിന്ദയില്‍നിന്നും 53 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും 109 നഗര പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏതാണ്ടെല്ലാ നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധം ബിജെപിയുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കിയെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. റാഹോൺ മുനിസിപ്പൽ കൗൺസിലിലെ 13 വാർഡുകളിൽ കോൺഗ്രസ് 7 എണ്ണത്തിലും ഷിരോമണി അകാലിദൾ 4 എണ്ണത്തിലും ബാഹുജൻ സമാജ് പാർട്ടി 2 എണ്ണത്തിലും വിജയിച്ചു. അവിടെ ഒരു ബിജെപി സ്ഥാനാർത്ഥിക്കുപോലും 50 ൽ കൂടുതൽ വോട്ടുകൾ ലഭിച്ചില്ല. പല ബിജെപി നേതാക്കളും പരാജയ ഭീതിമൂലം സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിച്ചത്.
അഭോർ മുനിസിപ്പൽ കോർപറേഷനിലെ അമ്പത് സീറ്റിൽ 49 ഇടത്തും കോൺഗ്രസ് വിജയിച്ചു. ഒരിടത്ത് അകാലിദളും. മോഗയിലെ 50 സീറ്റിൽ 20 സീറ്റിൽ കോൺഗ്രസും അകാലിദൾ 15 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഒരിടത്തു മാത്രമാണ് മുമ്പിൽ നിൽക്കുന്നത്. രാജ്പുരയിലെ 31 സീറ്റിൽ 27 ഇടത്തും കോൺഗ്രസ് മുമ്പിലാണ്.
മറുവശത്ത്, വലിയ പ്രചാരണ കോലാഹലംതന്നെ നടത്തിയ ആദ്മി പാർട്ടി (എഎപി) യുടെ പ്രകടനവും വളരെ ദുര്‍ബലമായി. ഭരണകക്ഷിയായ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. അതേസമയം, രണ്ട് പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ബിജെപിയും ശിരോമണി അകാലിദളും (എസ്എഡി) വേറിട്ടു മത്സരിക്കുനത്.