ടൂൾകിറ്റ് കേസിൽ കുറ്റാരോപിതയായ മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്നും സംരക്ഷണം. മൂന്നാഴ്ചത്തേക്ക് അറസ്റ്റു പാടില്ല, 25,000 രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന കോടതി മുന്നോട്ടുവച്ചു. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം. നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മുംബൈ സ്വദേശിയാണ് നികിത. അവർക്കെതിരെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബോംബെ ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്. ട്രാൻസിറ്റ് ജാമ്യം പ്രകാരം അടുത്ത മൂന്നാഴ്ചത്തേക്ക് നികിതയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിനു സാധിക്കില്ല. ഈ സമയത്തിനകം ഡൽഹിയിലെ നിശ്ചിത കോടതിയിൽ അവർക്കു ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്യാം. ട്രാൻസിറ്റ് ജാമ്യത്തിന് അവസരം നൽകാതെ, ടൂൾകിറ്റ് കേസിലെ മറ്റൊരു പ്രതിയായ ദിശ രവിയെ ബെംഗളൂരുവിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
ഇതേ കേസിൽ കോടതിയുടെ ഔറംഗബാദ് ബെഞ്ച് മറ്റൊരു കുറ്റാരോപിതനായ ശാന്തനു മുലുക്കിന് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി ഫെബ്രുവരി 17 നു ഇറക്കിയ ഉത്തരവ് കൂടി പരിഗണിച്ചാണ് നികിതക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകുന്ന ഉത്തരവ് കോടതി നൽകിയത്.