നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ബിജെപി സഖ്യ കക്ഷിയായ ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്‍ഡിഎ വിട്ടു. പാര്‍ട്ടി ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനുമായി ബിജെപി സഖ്യം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് ബിപിഎഫ് നേതാവ് ഹഗ്രാമ മൊഹിലാരി പറഞ്ഞു.
2005 ലാണ് അസമില്‍ ബിപിഎഫ് രൂപീകരിക്കുന്നത്. തുടര്‍ന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 ല്‍ 12 സീറ്റുകള്‍ നേടിയ സംഘടന ബിജെപിക്കൊപ്പം ചേരുകയായിരുന്നു. പക്ഷെ, കഴിഞ്ഞ വര്‍ഷം ബോഡോയ്ക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലയിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിപിഎഫിനെ തഴഞ്ഞ് മറ്റൊരു പാര്‍ട്ടിയെകൂട്ടി ബിജെപി അധികാരത്തില്‍ വന്നതാണ് സഖ്യം അവസാനിപ്പിക്കാന്‍ പ്രധാന കാരണം. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 40 ല്‍ 17 സീറ്റുകള്‍ നേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിപിഎഫ് ആണ്. എന്നാല്‍, അമിത് ഷാ 12 സീറ്റ് നേടിയ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയെ ഒപ്പംകൂട്ടി ഭരണം പിടിച്ചെടുക്കുകയുമായിരുന്നു.
സംസ്ഥാനത്തെ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ ബിപിഎഫിനു മൂന്നു മന്ത്രിമാരുണ്ട്. നിലവില്‍ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 60 എംഎല്‍എമാരാണുള്ളത്. കൂടാതെ സഖ്യകക്ഷികളായ അസംഗണ പരിഷതിന് 13 ഉം ബിപിഎഫിന് 12 എംഎല്‍എമാരുമുണ്ട്. സഭയിലെ ഒരു സ്വതന്ത്രന്റേയും പിന്തുണ ബിജെപിക്കാണ്. മാര്‍ച്ച് 27 നും ഏപ്രില്‍ 6 നും ഇടയിലായി മൂന്ന് ഘട്ടങ്ങളിലാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.