ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴോട്ടു പോയി. ബാരലിന് 31.02 ഡോളറായാണ് വിലയിടിഞ്ഞത്. 45- ഡോളറായിരുന്ന ബാരല്‍ ക്രൂഡോയില്‍ വിലയില്‍ ഒറ്റയടിക്ക് 14- ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് 29- വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ്.1991-ലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇതിനു സമാനമായ ഇടിവ് ക്രൂഡോയില്‍ വിലയില്‍ രേഖപ്പെടുത്തിയത്.
റഷ്യയും സൌദിയും തമ്മിലുള്ള വ്യാപാര കിടമത്സരമാണ് കൊറോണക്ക് പുറമേ ഇത്രയും ഭീമമായ വിലയിടിവിന് കാരണമായത്. എണ്ണ കയറ്റുമതി രാജ്യങ്ങളായ ഒപെക് ഉത്പാദനം കുറയ്ക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം ചെവിക്കൊള്ളാന്‍ വ്ലാദിമിര്‍ പുട്ടിന്‍ തയ്യാറാവാതിരുന്നതാണ് സൌദിയുടെ പ്രകോപനത്തിന് കാരണമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. സൌദി ഏകപക്ഷീയമായി ബാരലിനുമേല്‍ 8-ഡോളറാണ് കുറച്ചത്.
കൊറോണയുടെ പശ്ചാത്തലത്തിലാണ് ഒപെക് രാജ്യങ്ങള്‍ എണ്ണവില കുറയ്ക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടത്. ഇതിനു തയ്യാറാവാതിരുന്ന റഷ്യയോടുള്ള പ്രതികാര നടപടി അമേരിക്കയെയും പ്രതികൂലമായി ബാധിക്കും. അവരുടെ ഷെയ്ല്‍ ഗ്യാസ് ഉത്‌പാദനത്തിന് ചെലവ് കൂടുതലായാതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴത്തെ വിലയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.
ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും വ്യാപാര കിടമല്‍സരവും തുടര്‍ന്നാല്‍ ക്രൂഡോയില്‍ വിലയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ബാരല്‍ ക്രൂഡോയില്‍ വില 20-ഡോളറില്‍ വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.