ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഒ. രാജഗോപാല്‍. ബിജെപിയുടെ പ്രവര്‍ത്തന രീതി മാറ്റണം, ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കുന്ന തരത്തിലാകണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവിശ്യങ്ങള്‍ നിറവേറ്റാനാകണം എന്നായിരുന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവും ഏക എംല്‍എയുമായ രാജഗോപാല്‍ പറഞ്ഞത്.
സിപിഎം - ബിജെപി കൂട്ടുക്കെട്ടിനെക്കുറിച്ച് അറിയില്ലെന്നും, കോണ്‍ഗ്രസുമായോ, സിപിഎമ്മുമായോ ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മില്‍ ചില മണ്ഡലങ്ങളില്‍ 'ഡീല്‍' ഉണ്ടാക്കിയിട്ടുണ്ടെന്ന ആര്‍എസ്എസ് മുഖപത്രത്തിന്‍റെ മുന്‍ എഡിറ്റര്‍ ബാലശങ്കറിന്‍റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ നേത്രുത്വവുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അടുത്ത ഒരു മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖനും ഓര്‍ഗനൈസര്‍ എഡിറ്ററുമായിരുന്ന ആര്‍ ബാലശങ്കര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ കുറിച്ചും ശോഭാ സുരേന്ദ്രനും തനിക്കും സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ കുറിച്ചുമെല്ലാം ആര്‍ ബാലശങ്കര്‍ രൂക്ഷമായ വിമര്‍ശനമാണ് തന്റെ അഭിമുഖത്തില്‍ നടത്തിയത്. പ്രധാനമന്ത്രിയൊ ഒരു സ്റ്റാര്‍ നേതാവോ ആണെങ്കില്‍ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് മനസ്സിലാക്കാമായിരുന്നു. കോന്നിയില്‍ മൂന്നാം സ്ഥാനത്ത് മാത്രമെത്താന്‍ കഴിഞ്ഞ, എല്ലാ തവണയും തോല്‍ക്കുന്ന സുരേന്ദ്രന്‍ എന്തിനാണ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ആര്‍ ബാലശങ്കര്‍ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മുതിര്‍ന്ന നേതാവും നേമത്തെ സിറ്റിംഗ് എം എല്‍ എയുമായ ഒ. രാജഗോപാല്‍ ബിജെപിയെ വിമര്‍ശിച്ചത്.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഒ.രാജഗോപാല്‍ എം.എൽ.എ രംഗത്തെത്തിയിരുന്നു. നേമത്തെ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെതിരെയും രാജഗോപാല്‍ സംസാരിച്ചിരുന്നു. കുമ്മനം തന്‍റെ പിന്‍ഗാമിയാണന്ന് അവകാശപ്പെടുന്നില്ലെന്നാണ് കുമ്മനത്തിന്‍റെ സ്ഥാനര്തിത്വത്തെ കുറിച്ച് രാജഗോപാല്‍ പറഞ്ഞത്.