കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ മറവില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കെട്ടി ചമക്കുകയാണെന്നും എന്‍ഫോര്‍സ്മെന്‍റ് വാദിച്ചു. ഹര്‍ജിയില്‍ കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.
ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടി ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ കാര്യങ്ങള്‍ കോടതി ചൂണ്ടികാട്ടി എന്‍ഫോര്‍സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുണ്ടെന്ന് കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് കേസെടുക്കാന്‍ നിയമപരമായ തടസങ്ങളില്ല. പ്രതിക്ക് ഒരിക്കലും അന്വേഷണ ഉദ്യോഗസ്ഥരെ തീരുമാനിക്കാന്‍ സാധികില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
സ്വര്‍ണക്കടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ കത്തിലൂടെ വെളുപ്പെടുത്തിയിരുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞുവെന്നാണ് ജില്ലാ ജഡ്ജിക്ക് സന്ദീപ് നായര്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.
സ്വർണം, ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കേസുകൾ അട്ടിമറിക്കാന്‍ കേരള പൊലീസ് ശ്രമിക്കുന്നതായി ഇ ഡി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ചൊവ്വാഴ്ച വരെ നടപടി പാടില്ലെന്ന് ക്രൈബ്രാഞ്ചിനോട് കോടതി നിർദ്ദേശം നൽകിയിരുന്നു.