ആർഎസ്എസിന്റെ വാലാകാനാണ് എൻഎസ്എസ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് ദിവസം സുകുമാരൻ നായർ നടത്തിയ അതിരുവിട്ട പ്രതികരണം, വർഗീയ ധ്രുവീകരണം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എന്‍എസ്എസ് നോക്കുന്നില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്തു വന്നിരിക്കുന്നത്.
ആര്‍എസ്എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ പരിധിയില്‍ നില്‍ക്കട്ടെയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ആര്‍എസ്എസിന്‍റെ തീവ്രഹിന്ദുത്വപദ്ധതിയുമായി സഹകരിക്കുന്നവരാണ് എന്‍എസ്എസ് എന്നും ലേഖനത്തിലുണ്ട്.
മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്കു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എൻഎസ്എസ് നോക്കുന്നില്ല. ആർഎസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്ന് സുകുമാരൻ നായരെ പോലുള്ള നേതാക്കൾ മനസിലാക്കണം. തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാവില്ലെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്നും ലേഖനത്തിൽ വെല്ലുവിളിക്കുന്നു.