ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നു ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജാമ്യഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ തനിക്ക് രണ്ടു മണിക്കൂര്‍ വാദിക്കാനുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയോട് പറഞ്ഞു. ബിനീഷ് 6 മാസമായി ജയിലില്‍ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്‍മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു.
മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29- നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അദ്ദേഹം. ഇതിനിടെ രണ്ട് തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ഇത്തവണ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍, മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജയിലിൽ കിടക്കുന്നവർ ഉണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചത്.