കൊവിഡ്-19 പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി. മാളുകളും ബീച്ചുകളും അടയ്ക്കും. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിലെ റിസോര്‍ട്ട് അടച്ചു പൂട്ടുകയും ചെയ്തു. പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നു പറഞ്ഞ കളക്ടര്‍ രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവയ്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു.
യുകെയില്‍ നിന്നെത്തിയ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 69 പേരില്‍ 37 പേര്‍ക്ക് ഹൈ റിസ്ക് കോണ്‍ടാക്ട് ഉള്ളതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കോവിഡ് -19 സ്ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 231 പേർ വീട്ടിലും 18 പേർ ആശുപത്രിയിലുമാണ്. 70 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്. അതേസമയം, പനി വരുന്നവരെല്ലാം പരിശോധനയ്ക്കായി ആശുപത്രികളിൽ എത്തേണ്ട കാര്യമില്ലെന്നും, അത് ആശുപത്രികളിൽ വലിയ തിരക്കിനിടയാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സംശയം ഉണ്ടെങ്കിൽ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ടു വിവരം പറയുകയും അവരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്.