കേരളത്തിലെ കോണ്‍ഗ്രസിലും പാർലമെന്ററി പാർട്ടിയിലും നേതൃമാറ്റം ഉറപ്പായി. ഇതിനായി ഹൈക്കമാന്‍ഡ് നിരീക്ഷക സംഘം കേരളത്തിലേക്കെത്തും. ലോക്‌സഭാ മുന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പുതുച്ചേരി മുന്‍മുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവരാണ് കേരളത്തിൽ എത്തുക. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കണ്ടെത്തലാണ് സംഘത്തിന്റെ പ്രധാന ദൗത്യം. ലോക്ക്ഡൗൺ ആയതിനാൽ സംഘം എത്തുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവായി ഐ ഗ്രൂപ്പില്‍ നിന്നും വി.ഡി സതീശന്റെ പേരാണ് ഉരുന്നത്. എന്നാൽ എ ഗ്രൂപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വേണ്ടിയാണ് പിടിമുറുക്കുന്നത്. പിടി തോമസിനും സാധ്യതയുണ്ട്. അതേസമയം, രമേശ് ചെന്നിത്തല തുടരട്ടെ എന്ന നിലപാടാണ് ഐ ഗ്രൂപ്പിന് നിലവിലുള്ളത്. ചെന്നിത്തല മാറണമെന്ന് ഹൈക്കമാന്റ് തീരുമാനിച്ചാൽ സതീശന്റെ പേര് നിർദ്ദേശിക്കും. എന്നാല്‍ നിയമസഭാ കക്ഷി യോഗം വിളിച്ച് എംഎല്‍എമാരുടെ അഭിപ്രായം ആരായാനാണ് ഹൈക്കമാന്റ് തീരുമാനം. ഇത്തരത്തിലുള്ള നിർദ്ദേശമാണ് സോണിയാ ഗാന്ധി നൽകിയിരിക്കുന്നത്. തുടർന്ന് വിശദമായ റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് കൈമാറും. അതേസമയം ഹൈക്കമാന്‍ഡ് തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ചെന്നിത്തല.
കെപിസിസി പ്രസിഡന സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനേയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഹൈക്കമാന്റ് നിരീക്ഷണ സംഘം ഇതുസംബന്ധിച്ചും സോണിയാഗാന്ധിക്ക് റിപ്പോർട്ട് നൽകും. ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറാമെന്ന നിലപാടിലാണ് മുല്ലപ്പള്ളി. പ്രതിപക്ഷ നേതാവിനെ മാറുകയാണെങ്കിൽ ഗ്രൂപ്പ് സമവാക്യങ്ങൾ നിലനിർത്തുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റിനെയും മാറ്റേണ്ടിവരും. കെ സുധാകരന്റെയും കെ മുരളീധരന്റെയും പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്. എന്നാൽ ഇരുവർക്കും എ ഐ ഗ്രൂപ്പുകളുടെ വേണ്ടത്ര പിന്തുണയില്ല. ഹൈക്കമാന്റ് നിരീക്ഷകർ വരുന്നതിന് മുമ്പായി ഇക്കാര്യങ്ങളിൽ ധാരണയിലെത്താനാകുമെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ പ്രതീക്ഷ.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ മുസ്ലീംലീഗിന്റെ അഭിപ്രായം കേരളത്തിലെത്തുന്ന സംഘം ആരായും. പ്രത്യേകിച്ചും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം ഈ വിഷയത്തിൽ നിർണായകമാകും. പ്രതിപക്ഷ നേതൃസ്ഥാനം മാറുന്നത് സംബന്ധിച്ച് ലീഗ് ഇതുവരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. അതേ സമയം കെപിസിസി പ്രസിഡന്റ് മാറുന്നത് ഗുണം ചെയ്യുമെന്നാണ് ലീഗിന്റെ അഭിപ്രായം.