കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടിഷ് പൗരന്‍ പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 19 അംഗ യുകെ സംഘത്തെ ഒഴിവാക്കിയാണ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.
സാഹചര്യം വിലയിരുത്തിയ ശേഷം യാത്രക്കാരുമായി പോകാൻ വിമാനക്കമ്പനി തയ്യാറാവുകയായിരുന്നു. യാത്രയിൽ നിന്ന് ഒരാൾ സ്വമേധയാ പിന്മാറി. വിമാനവും വിമാനത്താവളവും അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര ആരംഭിച്ചത്. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, മന്ത്രി സുനില്‍ കുമാര്‍ എന്നിവര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
രോഗബാധിതന്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ വിമാനം മറ്റ് യാത്രക്കാരുമായി തിരിച്ചെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കിയിരുന്നു.
ഈ മാസം 7-ന് ടൂറിസ്റ്റ് എന്ന നിലയില്‍ മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൌരന്‍ നേരത്തെ തന്നെ കൊറോണ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ടീ കൌണ്ടിയിലേക്ക് മാറ്റിയിരുന്നു.ഇവിടെ നിന്ന് വഴക്കുണ്ടാക്കിയാണ് ഇയാള്‍ കടന്നു കളഞ്ഞത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. കൊറോണ ബാധിതന്‍ വിമാനത്താവളത്തില്‍ കയറിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടേണ്ട കാര്യമില്ലെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.