തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊള്ളുന്ന 'ടൗട്ടെ' ചുഴലിക്കാറ്റ് കേരളത്തെ വിറപ്പിച്ച 'ഓഖി'ക്ക് സമാനമെന്ന് മുന്നറിയിപ്പ്. ടൗട്ടെ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക് നീങ്ങുമെന്നും, ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിൽ കേരളമില്ലെന്നുമാണ് നിഗമനം. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. അടുത്ത 48 മണിക്കൂർ കാറ്റായും പേമാരിയായും വെള്ളപ്പൊക്കമായും കടൽക്ഷോഭമായും മണ്ണിടിച്ചിലായും ടൗട്ടെ കേരളത്തിലുമെത്തുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മ്യാൻമറാണ് ചുഴലിക്കാറ്റിന് 'ടൗട്ടെ' (Tauktae, Pron' Tau’Te) എന്ന് നാമകരണം ചെയ്തത്. ബർമീസ് ഭാഷയിൽ 'ഗെക്കോ' എന്നര്‍ത്ഥം. പ്രത്യേക ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്ന പല്ലിയാണ് ഗെക്കോ. 'ഗെക്കോണിഡേ' കുടുംബത്തില്‍പെടുന്ന ഗെക്കോകള്‍ വ്യത്യസ്ത ശബ്ധങ്ങളിലൂടെ കൃത്യമായി ആശയവിനിമയം നടത്തുന്ന പല്ലി വര്‍ഗ്ഗമാണ്.
കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും പെട്ടെന്ന് തിരിച്ചറിയാനും പൊതുജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്ള്യൂ എം ഓ) യുഎന്നിന്റെ 'എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന് ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും' (എസ്കാപ്പ്) ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിച്ചത്.
മൊത്തം ഭൂമിയെ 9 മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് ഈ മേഖലകള്‍.
ഇപ്രകാരം ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്ഡ്, മ്യാന്മര്, മാലദ്വീപ്, ഒമാന്‍, പാകിസ്താന് എന്നീ രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകളാണ് ഈ മേഖലയില്‍ വരുന്ന ചുഴലിക്കാറ്റിന് ഇടുന്നത്.