തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം പൊതുവില്‍ മഴ കുറയാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതുവരെ കേരളത്തില്‍ ലഭിച്ച മഴയുടെ തോതില്‍ 35% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷം ഏകദേശം പകുതിയോളം പിന്നിട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ മാസവും അടുത്ത മാസവും കാര്യമായിത്തന്നെ മഴ കുറയുമെന്നാണ് പ്രവചനം.
കേരളത്തില്‍ കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയുടെ തോത് 1301.7 മില്ലീമീറ്റര്‍ ആണ്. എന്നാല്‍ ഇതുവരെ ലഭിച്ചത് വെറും 852 മില്ലീമീറ്റര്‍ മാത്രമാണ്. ഇതുവരെ ലഭിച്ചതിലുള്ള കുറവും ഇനി ലഭിക്കാനുള്ളതില്‍ വരാനിരിക്കുന്ന കുറവും പരിഗണിച്ചാല്‍ അടുത്ത വേനലില്‍ ശക്തമായ ജലക്ഷാമത്തിന് സാധ്യതയുള്ളതായാണ് കണക്കാപ്പെടുന്നത്. ഇക്കഴിഞ്ഞ രണ്ടുമാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോട്ടും കുറവ് മഴ ലഭിച്ചത് പാലക്കാട്ടും തിരുവനന്തപുരത്തുമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തവണ കാലവര്‍ഷം ശക്തമായത് ജൂണിനെ അപേക്ഷിച്ച് ജൂലൈ മാസത്തിലാണ്. അതില്‍ തന്നെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ 653.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ 592.5 മില്ലീമീറ്റര്‍ മഴ മാത്രാമാണ്. വെള്ളപ്പൊക്ക ഭീഷണി നേരിട്ട ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും സംസ്ഥാനങ്ങളിലും മഴ ദുർബലമാകുമെന്നാണ് പ്രവചനം. കാലവര്‍ഷപ്പാത്തി വരും ദിവസങ്ങളില്‍ ഹിമാലയന്‍ മേഖലയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.