കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. 'ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ' എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നാണ് അദ്ദേഹം രാജിവച്ചത്.
രാജി ശരിയായ തീരുമാനമാണെന്നും ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ജമീല്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന പാകപ്പിഴകള്‍ അക്കമിട്ട് നിരത്തിയിരുന്നു. അടിയന്തിര നയരൂപീകരണത്തോടുള്ള സര്‍ക്കാറിന്‍റെ വിമുഖത, പരിശോധനാ നിരക്ക് ഉയരാത്തത്, വാക്സിന്‍ വിതരണത്തിലെ കെടുകാര്യസ്തത, വാക്സിൻ ക്ഷാമം, മതിയായ ആരോഗ്യ പ്രവർത്തകരുടെ അഭാവം തുടങ്ങി നിരവധി കാര്യങ്ങള്‍ ജമീല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ശാസ്ത്രജ്ഞർക്ക് നല്‍കുന്നില്ല എന്നതാണ് ഷാഹിദ് ജമീല്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആരോപണം. 'തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. വൈറസിനെ കുറിച്ച് കൂടുതൽ പഠിക്കാനും, നിരീക്ഷിക്കാനും, വേണ്ട പ്രവചനങ്ങള്‍ നടത്താനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 30-ന് 800-ഓളം ഇന്ത്യൻ ശാസ്ത്രജ്ഞർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനോടും അനുകൂലമായി ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല'- അദ്ദേഹം എഴുതി.
ഇതിന് പുറമേ ഇന്ത്യയില്‍ കൊവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകും എന്നും ഷാഹിദ് ജമീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നില്ലെന്നും അതേപോലെ നില്‍ക്കുകയാണെന്നും എണ്ണം കുറയാന്‍ താമസം എടുക്കുമെന്നും ജമീല്‍ കൂട്ടിചേര്‍ത്തു.