കൊവിഡുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തക ബംഗ്ലാദേശിൽ അറസ്റ്റിൽ. പ്രമുഖ ബംഗാളി പത്രമായ പ്രോട്ടോം അലോയിലെ ജേർണിലിസ്റ്റ് റോസിന ഇസ്ലാമാണ് അറസ്റ്റിലായത്. ബംഗ്ലാദേശ് പീനൽ ആക്ട്, ഔദ്യോഗിക രഹസ്യ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്. ധാക്കയിലെ സെക്രട്ടേറിയറ്റിലെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും രേഖകൾ മോഷ്ടിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം. സുപ്രധാനമായ രേഖകൾ മോഷിടിക്കുകയും, ചിത്രങ്ങൾ എടുക്കുകയം ചെയ്തതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ധാക്ക മെട്രോപോളിറ്റൻ പൊലീസ് അധികാരികൾ വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയത്തിൽ റോസിനയെ 5 മണിക്കൂർ തടഞ്ഞുവെച്ചതായി സഹോദരി ആരോപിച്ചു. റോസിനയെ പൊലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. അവശയായ റോസിനക്ക് ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്.
വൈകീട്ട് ഷാബാഗ് സ്റ്റേഷനിൽ എത്തിച്ച റോസിനെയെ അടുത്ത ദിവസം രാവിലെ 7 മണിക്ക് കോടതിയിൽ ഹാജരാക്കി. അതേ സമയം പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് തള്ളി. 5 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. റിമാന്റ് ചെയ്ത റോസിനയെ കിഷിംപൂർ വനിതാ ജയിലിലേക്ക് മാറ്റി.
റോസിനയുടെ അറസ്റ്റിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ മാധ്യമപ്രവർത്തകർ ധാക്കയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൊലീസ് നടപടിയെ രാജ്യാന്തര തലത്തിലെ പത്രപ്രവർത്തക സംഘടനകൾ അപലപിച്ചു. ന്യൂയോർക്ക് ആസ്ഥാനമായി റിപ്പോർട്ടർമാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്മിറ്റി റ്റു പ്രൊട്ടെക്റ്റ് ജേർണലിസ്റ്റ് എന്ന സംഘടന റോസിനയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ധാക്കാ റിപ്പോർട്ടേഴ്സ് യൂണിറ്റിയും അറസ്റ്റിൽ പ്രതിഷേധിച്ചു. ദക്ഷിണേഷ്യയിലെ വനിതാ മാധ്യമപ്രവർത്തകരുടെ സംഘടനായ ഏഷ്യൻ വിമൻ ഇൻ മീഡിയ (SAWM) റോസീന ഇസ്ലാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.