തെഹൽകാ മാഗസിൻ മുൻ മാനേജിംഗ് എഡിറ്റർ തരുൺ തേജ്പാലിനെ ബലാത്സംഗക്കേസിൽ കോടതി കുറ്റവിമുക്തനാക്കി. മപൂസ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതിയാണ് തേജ്പാലിനെ വെറുതെവിട്ടത്. ജഡ്ജ് ക്ഷേമ ജോഷിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. തേജ്പാലിനെതിരെ ചുമത്തിയ ഒരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
2013 നവംബർ 7- നും 8- നും ഗോവയിലെ ബാംബോലിൻ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് സഹപ്രവർത്തകയെ ലൈംഗീകമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. തെൽഹൽകയുടെ ഔദ്യോഗിക പരിപാടിയായ തിങ്ക്-13 എന്ന പരിപാടിക്കായാണ് തേജ്പാൽ ഹോട്ടലിൽ എത്തിയത്. പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 2017 ൽ ഗോവ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരുന്നത്. 2019 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തേജ്പാലിന്റെ ആവശ്യം ഗോവയിലെ ബോബെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.