നേപ്പാളിൽ മരിച്ച 8 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് വഹിക്കാനാകില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്നാണ് ഉത്തരവാദിത്തം നോർക്ക ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നോർക്കയുടെ ഇടപെടൽ. മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഉച്ചയോടെ പൂർത്തിയായി. കാഠ്മണ്ഡു ത്രിഭുവൻ സർവകലാശാല ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ എംബാം ചെയ്തു. അതേസമയം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹം നാളെ എത്തിക്കും. കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിൽ എത്തിക്കും. ബന്ധുക്കളുടെ ആവശ്യത്തെ തുടർന്നാണ് മൃതദേഹം എത്തിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിയത്.
ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് 15 അംഗ സംഘം ഇവിടെ എത്തിയത്. എല്ലാവരുംകൂടെ നാലുമുറികള്‍ ബുക്ക് ചെയ്തു. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. മരിച്ച രഞ്ജിത്തിന്‍റെ മൂത്തമകൻ മാധവ് മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഇന്ന് രാത്രി നാട്ടിൽ എത്തിക്കും