ബഹ്റൈനിൽ കോവിഡ്19 മൂലം സ്ത്രീ മരിച്ചു. കോവിഡ്19 മൂലം ഗൾഫിലെ ആദ്യ മരണമാണിത്. 65കാരിയായ ബഹ്റൈൻ സ്വദേശിനിയാണ് മരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറാനില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയേല്‍ക്കുന്നത്. കണക്ഷന്‍ വിമാനത്തിലാണ് ഇവർ ബഹ്റൈനിൽ എത്തിയത്. വിമാനതാവളത്തിലെത്തിയ ഉടൻ തന്നെ ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്ന് മന്ത്രാലയം അറിയിച്ചു. 137 പേരാണ് ബഹ്റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. വൈറസ് ബാധയേറ്റ 17 പേര്‍ കൂടി രോഗം ദേദമായി ആശുപത്രി വിട്ടിരുന്നു.
കോവിഡ്-19നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്റൈനിലേക്ക് വിമാനങ്ങള്‍ അനുവദിക്കില്ല. ഓണ്‍ അറൈവല്‍ വിസയും നിര്‍ത്തിവെക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പുതിയ തീരുമാനങ്ങള്‍ നിലവില്‍ വരും. പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൗദിയും കുവൈത്തും അന്താരാഷട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ 18 മുതല്‍ രാജ്യത്തേക്കുള്ള വിമാന സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമാന്‍ ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് രാജ്യത്തേക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.