ചെന്നൈ: സ്വവര്‍ഗാനുരാഗികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍. ചരിത്രപരമായ ഓഡറാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗാഭിമുഖ്യം നിരുത്സാഹപ്പെടുത്തുന്ന ചികിത്സകള്‍ നിരോധിക്കണം. സ്വവര്‍ഗാനുരാഗികളെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകളുടെ വിവരങ്ങള്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളും കോടതി നിര്‍ദേശിച്ചു.
ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ് 8 ന് പരിഗണിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വവര്‍ഗാനുരാഗികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നത് ആളുകളുടെ അറിവില്ലായ്മ കൊണ്ടാണ്. ഇതിനെ മറികടക്കാന്‍ സാമൂഹിക തലത്തില്‍ ബോധവത്ക്കരണം നടക്കണം. അതുപോലെ തന്നെ സ്വവര്‍ഗാനുരാഗികളുടെ മാതാപിതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ന്യായാധിപര്‍ എന്നിങ്ങനെ സമൂഹത്തില്‍ നിരന്തരമായി ഇടപെടുന്നവര്‍ക്കും ബോധവത്ക്കരണം അത്യാവശ്യമാണ്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗാനുരാഗികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. സ്വവര്‍ഗാനുരാഗാഭിമുഖ്യം മാറ്റുന്നതിനുള്ള ചികിത്സ നിരോധിക്കണം. ഇങ്ങനെ ചികത്സ നടത്തുന്നവര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണം. താമസിക്കുവാന്‍ ഇടമില്ലാത്ത സ്വവര്‍ഗാനുരാഗികളെ അഗതിമന്ദിരത്തില്‍ പാര്‍പ്പിക്കുവാനുള്ള നടപടികളുണ്ടാകണം. 8 ആഴ്ച്ചക്കുള്ളില്‍ ഈ നിര്‍ദേശങ്ങളെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു.