കൊറോണ വൈറസ് ബാധ(കോവിഡ്-19) ലോകമാകെ പടര്‍ന്നു പിടിക്കുമ്പോള്‍ പരിഹാസവുമായി സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. പൊതുസ്ഥലങ്ങളിൽനിന്നു വിട്ടുനിന്നാൽ കൊറോണ വൈറസ് പകരുന്ന സാഹചര്യം ഒരുവിധം തടയാനാകുമെന്നാണ് ലോകമാകെയുള്ള ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനെ കൂട്ടുപിടിച്ചാണ് നിത്യാനന്ദയുടെ പരിഹാസം. ''കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി താന്‍ ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ തന്നെ നോക്കി ചിരിച്ചു, ചിലര്‍ പരിഹസിച്ചു. ഇപ്പോള്‍ ലോകം സംസാരിക്കുന്നത് സാമൂഹ്യ ഇടപെടലില്‍ നിന്നും എങ്ങിനെ വിട്ട് നില്‍ക്കാമെന്നാണ്. ഭഗവാന്‍ പരമശിവം ഞങ്ങളെ രക്ഷിച്ചു. ഇതാണ്, ദൈവത്തിന്റെ ശക്തി’- നിത്യാനന്ദ പറഞ്ഞു.
പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. രാജ്യം വിട്ടെങ്കിലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്.