ഗോഹട്ടി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അസമിലെ ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിനും, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനം നിലവില്‍ വന്നതോടെ സര്‍ക്കാര്‍ ജോലികള്‍ക്കോ, തദ്ദേശസ്ഥാപനങ്ങളിലോ അംഗമാകുവാന്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാധിക്കില്ല. സര്‍ക്കാര്‍ പദ്ധതികളും ഇവര്‍ക്ക് ലഭ്യമാകില്ല.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. 5 സഹോദരങ്ങളുള്ള മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷം ചോദിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെ വാദത്തെ കോൺഗ്രസ് ചില റിപ്പോർട്ടുകൾ ഉന്നയിച്ച് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 2015-'16-ലെ 2.2-ൽ നിന്ന് 2020-'21-ൽ 1.9 ആയി കുറഞ്ഞു. അതായത് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാൾ കുറവായിരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ജനസംഖ്യാ നിയന്ത്രണത്തിന്‍റെ ഭാഗമായി ഇങ്ങനെയൊരു തീരുമാനം ആവശ്യമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. അതോടൊപ്പം മുസ്ലിം കുടുംബങ്ങളില്‍ കുടുംബാസൂത്രണം കൃത്യമായി നടപ്പാക്കുവായിരുന്നുവെങ്കില്‍ അസമില്‍ ഇങ്ങനെയൊരു നിയമ നിര്‍മ്മാണത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്ന വിവാദ പരാമര്‍ശവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതോടൊപ്പം മുസ്ലിം വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നൽകി ജനസംഖ്യ നിയന്ത്രിക്കണമെന്നും, സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ദാരിദ്ര്യം ഒരിക്കലും കുറയുകയില്ലന്നുമാണ് ബിജെപി സര്‍ക്കാരിന്‍റെ വാദം.