തിരുവനന്തപുരം : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെയാണ് പ്രതിഷേധം. ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലൻസിന് യാത്രാസൗകര്യം ഉറപ്പുവരുത്തും.
ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക. സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകുമെങ്കിലും ആംബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 21ലധികം ട്രേഡ് യൂണിയനുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക.
രാജ്യത്തെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇപ്പോഴത്തെ ഇന്ധന വില മറികടന്നിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്.മെയിൽ 15 തവണയാണ് ഇന്ധന വില കൂട്ടിയത്. 15 ദിവസംകൊണ്ട് പെട്രോളിന് മൂന്ന് രൂപ 95 പൈസയും ഡീസലിന് നാല് രൂപ 72 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 46 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. 180 ദിവസത്തിനിടെ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും ഉയർന്നു.