നിർദ്ദിഷ്ട പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത നിര്‍മാണം വേഗത്തിലാക്കാൻ വിജ്ഞാപനം ഇറങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മൂന്ന് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ പാത ആക്ട് പ്രകാരമാണ് ഭൂമി എറ്റെടുക്കൽ നടപടികൾ ആരംഭിക്കുക. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡെപ്യൂട്ടി കലക്ടർമാർക്കാണ് ചുമതല. ഈ ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 122.248 കിലോമീറ്റർ നീളമുള്ള ദേശീയ പാത നിർമിക്കുന്നത്.
സ്ഥലമേറ്റെടുക്കാൻ 800 കോടി രൂപ വേണ്ടി വരുന്ന പാതക്ക് നേരത്തെ തന്നെ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിൽ 62 കി.മീ, മലപ്പുറത്ത് 53, കോഴിക്കോട്ട് 7 കിലോമീറ്റർ എന്നിങ്ങനെയാണ് റോഡിന്റെ ദൈർഘ്യം. നഗരങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കിയാണ് പാത കടന്നുപോവുക. പുതിയ പാത വരുന്നതോടെ നിലവിലെ പാലക്കാട്- കോഴിക്കോട് എൻഎച്ച് 966 ഡീ നോട്ടിഫൈ ചെയ്യപ്പെടും. ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പും നഗരങ്ങളിലെ ഗതാഗത കുരുക്കും പരിഗണിച്ചാണ് കോഴിക്കോട് പാലക്കാട് റൂട്ടിൽ പുതിയ പാത പണിയാൻ തീരുമാനിച്ചത്. ഗ്രീൻ ഫീൽഡ് ദേശീയ പാത മലപ്പുറം പാലക്കാട് ജില്ലകളുടെ വടക്കൻ മേഖലകളിലൂടെയാണ് കടന്നു പോവുക.
പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ, നിലമ്പൂർ താലൂക്കിലെ കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, ഏറനാട് താലൂക്കിലെ എടവണ്ണ തൃക്കലങ്ങോട്, എളങ്കൂർ, കാരക്കുന്ന് അരീക്കോട്, ഊർങ്ങാട്ടിരി, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, കാവനൂർ, പെരകമണ്ണ, കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജ് വഴി കോഴിക്കോട് താലൂക്കിലെ പെരുവയലിലെത്തും. അവിടെനിന്ന് ഒളവണ്ണ, പന്തീരങ്കാവ്, പെരുമണ്ണ വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുക. പാലക്കാട് ബൈപാസിൽനിന്ന് കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലെ പന്തരീങ്കാവിൽ എത്തിച്ചേരുന്നതാണ് പുതിയ ദേശീയ പാത.