സംസ്ഥാനസര്‍ക്കാരുമായി ഉണ്ടാക്കിയ 3500 കോടിയുടെ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബിജെപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാബു ജേക്കബിനെ വ്യവസായം നടത്താനായി ക്ഷണിക്കുകയാണെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
കിറ്റെക്‌സ് കമ്പനിയെ സിപിഐഎമ്മും കോണ്‍ഗ്രസും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ട്വന്റി ഫോര്‍ ന്യൂസി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നത്. ഇത്തരം പ്രവണതകള്‍ വ്യവസായങ്ങളെ തകര്‍ക്കും. കേരളത്തില്‍ ആര്‍ക്കും ബിസിനസ് നടത്താനാകില്ല എന്ന പ്രതീതിയുണ്ടാക്കും. രാഷ്ട്രീയ പ്രതിയോഗികളെ ജനാധിപത്യ രീതികളിലൂടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 3500 കോടിയുടെ നിക്ഷേപ ധാരണാപത്രമായിരുന്നു ഒപ്പിട്ടത്. ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ട ഏറ്റവും വലിയ പദ്ധതിയായിരുന്നു കിറ്റെക്‌സിന്റേത്. എന്നാല്‍ 600 കോടി മാത്രം വിറ്റുവരവുള്ള കമ്പനിക്ക് എങ്ങനെയാണ് 3500 കോടിയുടെ നിക്ഷേപം നടത്താന്‍ കഴിയുക എന്ന ചോദ്യമാണ് സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്നത്.