ഡല്‍ഹി: ആന്ധ്രപ്രദേശ് - തെലുങ്കാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള കൃഷ്ണാ നദീജലവുമായി ബന്ധപ്പെട്ട ഹര്‍ജി കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ. രണ്ട് സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ് ജലം. പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയം നിയമപരമായി കേൾക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ രണ്ട് സംസ്ഥാനങ്ങളുടെയും ഭാഗത്താണ്. മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. അതിന് തങ്ങൾക്ക് സഹായിക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം താൻ ഇത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും," ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൃഷ്ണാ നദീജല പ്രശ്നവുമായി സുപ്രീംകോടതിയില്‍ പരാതി നല്‍കിയത് ആന്ധ്രാപ്രദേശാണ്. 2015- ലെ ഉടമ്പടിക്ക് വിരുദ്ധമായി തെലങ്കാന വൈദ്യുത ആവശ്യങ്ങള്‍ക്കായി നദിയില്‍ നിന്ന് ജലം എടുക്കുന്നതായാണ് ആന്ധ്രപ്രദേശ് ആരോപിക്കുന്നത്. കൃഷ്ണ, ഗോദാവരി എന്നീ രണ്ടു പ്രധാന നദികളാണ് ഇരുസംസ്ഥാനങ്ങളിലൂടെയും ഒഴുകുന്നത്. കൃഷ്ണ നദിയില്‍ ആറ് അണക്കെട്ടുകളാണ് ഉളളത്. താല്ക്കാലിക കരാര്‍ പ്രകാരം തെലങ്കാനയും ആന്ധ്രയും തമ്മില്‍ 34:66 എന്ന അനുപാതത്തില്‍ ജലം പങ്കിടണമെന്നാണ് പറയുന്നത്. എന്നാല്‍ കരാറില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ജലം തെലുങ്കാന ഉപയോഗിക്കുന്നുവെന്നാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്നത്.