ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പും ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫിയറ്റും തങ്ങളുടെ ഫാക്ടറികളിലെ ഉത്പാദനം ഈ മാസം അവസാനം വരെ നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. ഇന്ത്യയിൽ ഇതുവരെ 340-ൽ അധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് രോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശിലെയും കൊളംബിയയിലെയും ഫാക്ടറികളിലെ പ്രവർത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു.
'കോവിഡ് -19 കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട്, ഹീറോ മോട്ടോകോർപ്പ് ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്- കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരിലെ സെന്റർ ഓഫ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി (സിഐടി) ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളിലും സ്ഥലങ്ങളിലുമുള്ള ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ കോമ്പസ് എസ്‌യുവി നിർമ്മിക്കുന്ന ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്, ഫിയറ്റ് ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും ഈ മാസം അവസാനം വരെ തങ്ങളുടെ രഞ്ജംഗാവോൺ ഫാക്ടറിയിൽ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് പൂനെയിലുള്ള തങ്ങളുടെ പ്രധാന ഫാക്ടറി അടയ്ക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.