പെഗാസസ് ഫോൺ ചോർത്തൽ ആരോപണത്തിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാറിന് സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഫോൺ ചോർത്താൻ പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാത്തതിനെ കോടതി വിമർശിച്ചു. സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ രാജ്യസുരക്ഷയുടെ പേരിൽ ഇക്കാര്യം പറയാനാകില്ലെന്ന് കേന്ദ്ര സർക്കാറിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യം പറയുന്നതിൽ എന്ത് സുരക്ഷാ ഭീഷണിയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
നിലവിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാർ പറയുന്നതെന്നും കോടതി സോളിസിറ്റർ ജനറലിനെ അറിയിച്ചു. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനാകുമോ എന്നും കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. നിലവില്‍ സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാർക്കായി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ കൃത്യമായ മറുപടി പാർലമെന്റിൽ നൽകിയിട്ടുണ്ടെന്നും തുഷാർമേത്ത കോടതിയെ അറിയിച്ചു.
പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നാണ് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ന്യായാധിപർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തിയെന്ന് ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചു. സ്ഥാപിതതാൽപര്യങ്ങൾക്കായി ചില തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. ഫോൺ ചോർത്തൽ ആരോപണത്തിന്റെ വിവിധ വശങ്ങൾ വിദഗ്ധ സമിതി പരിശോധിക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെഗാസസ് വിഷയത്തെക്കുറിച്ചുള്ള രണ്ട് പേജുള്ള സത്യവാങ്മൂലം കേന്ദ്ര സർക്കാറിനായി ശാസ്ത്ര സാങ്കേതി മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സർക്കാരിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ മന്ത്രാലയം നിഷേധിച്ചു. ആരോപണങ്ങൾക്ക് തെളിവില്ലെന്നും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പെഗാസസ് ഫോൺചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എൻ. വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.