ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജാതി സെൻസസ് ആവശ്യവുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെന്ന് നിതീഷ് കുമാർ പറഞ്ഞു. ഓഗസ്റ്റ് 23-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നിതീഷ് കുമാർ നന്ദി അറിയിച്ചു.
ജാതി സെൻസസ് നടത്തണമെന്നത് ബീഹാറിന്റെ മാത്രം ആവശ്യമല്ല. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി എംപിമാർ പ്രധാനമന്ത്രിയെ കാണാൻ സമയം ആവശ്യപ്പെട്ട് കത്തുനൽകിയിരുന്നു. ബിഹാറിലെ പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് നിതീഷ് പ്രസ്താവനയിൽ പറഞ്ഞു.
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സംബന്ധിച്ച പ്രമേയം ബീഹാർ നിയമസഭയിലും 2019 ലെ ലെജിസ്ലേറ്റീവ് കൗൺസിലിലും ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. 2022 ൽ ഏഴ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചത്. ജാതി രാഷ്ട്രീയം വിധി നിർണയിക്കുന്ന ഉത്തരേന്ത്യയിലെ പ്രാദേശിക കക്ഷികളുടെ പ്രധാന തുറുപ്പു ചീട്ടാവുകയാണ് ജാതി സെൻസസ് അവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാനം നടത്തുമെന്ന് നിതീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതീഷ് കുമാര്‍.
അതേസമയം, ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ തന്‍റെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്‍റിനകത്തും പുറത്തും പൂര്‍ണ പിന്തുണ നല്‍കും. ഒബിസി വിഭാഗത്തിന്‍റെ സെന്‍സസ് നടത്തണമെന്ന് കുറെ കാലങ്ങളായി ബിസ്പി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മായാവതിയുടെ പ്രഖ്യാപനം.