കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ വിതരണം ചെയ്തിരിക്കുകയാണ് വയനാട് എംപി രാഹുൽ ഗാന്ധി. അമ്പത് സ്കാനറുകളാണ് രാഹുൽ എത്തിച്ചു നൽകിയത്. ഇതിൽ 30 എണ്ണം വയനാട് ജില്ലയിലും പത്ത് സ്കാനറുകൾ വീതം കോഴിക്കോടും മലപ്പുറത്തുമാണ് വിതരണം ചെയ്തത്. നേരത്തെ കൊവിഡ് 19-ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും തെർമൽ സ്കാനറുകള്‍ കൈമാറിയത്.
വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയ്ക്ക് 50 സ്‌കാനറുകള്‍ കൈമാറിയത്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വയനാട് മണ്ഡലത്തില്‍ മുന്‍കരുതലൊരുക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ചര്‍ച്ചയായി. രാഹുല്‍ മണ്ഡലത്തിലേക്കായി തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കുമ്പോള്‍ സ്മൃതി ഇറാനി ട്വിറ്ററില്‍ അന്താക്ഷരി കളിക്കുകയാണെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യു പ്രമാണിച്ച് സ്മൃതി ഇറാനി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അന്താക്ഷരി കളിക്കാന്‍ ഫോളോവേഴ്സിനെ ക്ഷണിച്ചതാണ് വലിയ പരിഹാസത്തിന് ഇടയാക്കിയത്.