പുതിയ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും. അതിനിടെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിരോധനം അടക്കമുള്ള കര്‍ശനമായ നടപടകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവൈലബ്ള്‍ ക്യാബിനറ്റ് തിരുവനന്തപുരത്ത് തുടരുകയാണ്.
പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങൾ അടച്ചിടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഷാപ്പ് ലേലം വിളിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധം വിളിച്ചു വരുത്തി. കൊവിഡ് പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലാ കലക്ടർമാർക്ക് തന്നെയാണ് ലേലത്തിന്റെയും ചുമതല എന്നതാണ് ഏറ്റവുംവലിയ വിരോധാഭാസം.