മഞ്ചേശ്വരത്തെ മിയാപദവ് വിദ്യാവർധക ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രൂപശ്രീയുടെ മരണത്തെ തുടർന്നാണ് സഹാ അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തരെയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16-ന് കാണാതായ രൂപശ്രീയുടെ മൃതദേഹം 18-ന് ആണ് കോയിപ്പാടി കടപ്പുറത്തു നിന്ന് കണ്ടെത്തിയത്. രൂപശ്രീയുടേത് മുങ്ങിമരണമാകാമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നിലവിൽ ആത്മഹത്യക്കുള്ള യാതൊരു സാദ്ധ്യതയും രൂപശ്രീയ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നില്ല.
മൃതദേഹത്തിൽ വസ്ത്രങ്ങളില്ലാതിരുന്നതും മുടി അടർന്നുപോയതുമാണ് സംശയം ഇരട്ടിപ്പിച്ചത്. ഇതേ തുടർന്ന് ഭർത്താവും മറ്റ് ബന്ധുക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും, സഹാധ്യാപകൻ വെങ്കിട്ടരമണയെ അറസ്റ്റ് ചെയ്തതും. വെങ്കിട്ടരമണയുടെ ഡ്രൈവർ നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രൂപശ്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.
രൂപശ്രീയെ ബലം പ്രയോഗിച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ പ്രതി, മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കടത്താൻ സ്വന്തം കാറുതന്നെയാണ് പ്രതി ഉപയോഗിച്ചത്. കാർ പരിശോധനയിൽ ഇത് ശരിവെയ്ക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.