അമൃത്സര്‍: രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന പ്രബല സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ചാന്നി അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് ചണ്ഡിഗഡില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് ചരണ്‍ജിത് സിംഗ് ചാന്നിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു നിയുക്ത മുഖ്യമന്ത്രി. ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ചരണ്‍ജിത് സിംഗ് ചാന്നി ദളിത് സിഖ് വിഭാഗത്തില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവാണ്. ഇന്നലെ (ശനി) മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സഹകരണ, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്ന സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവെയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും തൊട്ടുപിറകെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പിന്നാലെ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്താണ് ചരണ്‍ജിത് സിംഗ് ചാന്നിയുടെ പേര് ട്വീറ്റ് ചെയ്തത്.
അമരീന്ദനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി, മുൻ യൂത്ത് കോൺഗ്രസ് ദേശിയ അദ്ധ്യക്ഷനും പാർട്ടി സംസ്ഥാനാധ്യക്ഷനുമായിരുന്ന പ്രതാപ് സിംഗ് ബാജ്‌വ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു, സഹകരണ, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവെ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ചരണ്‍ജിത് സിംഗ് ചാന്നിക്ക് നറുക്ക് വീഴുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി അമരീന്ദര്‍ സിംഗ് പ്രകടിപ്പിച്ചിരുന്നു. നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള എല്ലാ ശ്രമത്തെയും എന്തുവില കൊടുത്തും തടയും. പാകിസ്ഥാനുമായി ബന്ധമുള്ളയാളെ പഞ്ചാബ് ഭരിക്കാന്‍ അംഗീകരിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് അംബിക സോണിയുടെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അംബിക സോണി തയാറായില്ല എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന സംസ്ഥാനമാണ് പഞ്ചാബ്. ഹൈക്കമാൻഡിനും അമരീന്ദർ സിംഗിനും ഇടയിൽ ഏറെ നാളത്തെ ശീതസമരത്തിനൊടുവിൽ കൂടിയാണ് ഈ രാജി. ഏതായാലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ രാജി പഞ്ചാബ് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.