തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ട, ഇടുക്കി, എന്നീ ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍ ജില്ല വരെ ചെറുമേഘ വിസ്ഫോടനത്തിനും, ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്.
സംസ്ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരത്തിന്‍റെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പത്തനംതിട്ട ജില്ലയിൽ 2018ൽ പെയ്തതിനു സമാനമായി കനത്ത മഴ തുടരുകയാണ്. 2 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം തന്നെ നിറഞ്ഞൊഴുകയാണ്. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു.
നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.