തിരുവനന്തപുരം: ഭാരവാഹിപ്പട്ടിക പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍. പട്ടികയുടെ പേരില്‍ ആരും തെരുവിലിറങ്ങേണ്ടിവരില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയതെന്നും എ, ഐ ഗ്രൂപ്പുകളെയും പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നുണ്ടെങ്കില്‍ ആരും പരാതിയുമായി വരില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് കെ പി സി സി ഭാരവാഹിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിങ്ങനെയാണ് പട്ടികയിലുളളത്. വി. ടി. ബല്‍റാം, എന്‍. ശക്തന്‍, വി. പി. സജീന്ദ്രന്‍, വി. ജെ. പൗലോസ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ പി സി സി ഭാരവാഹിപ്പട്ടികയില്‍ വൃത്യസ്ത അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുളളത്. കെ പി സി സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്നും, പട്ടികയില്‍ താന്‍ തൃപ്തനല്ലെന്നുമാണ് കെ. മുരളീധരന്‍റെ പ്രതികരണം. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രസ്താവനക്കില്ലെന്നും, ലിസ്റ്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, പുതിയ ലിസ്റ്റില്‍ താന്‍ സന്തോഷവാനാണെന്നും അര്‍ഹതപ്പെട്ടവര്‍ ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്നാണ് തിരുവഞ്ചൂരിന്‍റെ നിലപാട്.