കൊറോണ വൈറസ് പടരാതിരിക്കാനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇതുവരെയുള്ള വൈദ്യുതി ഉപഭോഗം ഏകദേശം അഞ്ച് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിമാസ വൈദ്യുതി ഉപഭോഗം നാലുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലുമെത്തി. മാർച്ച് 25-ന് ദേശീയ വൈദ്യുതി ഡിമാന്‍ഡ് 2.78 ബില്യൺ യൂണിറ്റായി കുറഞ്ഞു. മാർച്ച് മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിൽ പ്രതിദിനം ശരാശരി 3.45 യൂണിറ്റായിരുന്നു ഉപഭോഗം. ഇതേ നില തുടരുകയാണെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് അതെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
ദേശീയതലത്തിൽ വൈദ്യുതി ഉപയോഗം കുറയുകയാണെങ്കിലും ചില സംസ്ഥാനങ്ങളിൽ അൽപ്പം ഉയർന്നതായും രേഖപ്പെടുത്തുന്നുണ്ട്. ഉയർന്ന താപനിലയാകാം അതിനു കാരണമെന്നാണ് വിലയിരുത്തല്‍. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് കൂടുതലായിരുന്നു. വീട്ടിനുള്ളില്‍ കഴിയുന്നവരെ അത് നന്നായി ബാധിച്ചിരിക്കാം' എന്ന് ഉത്തർപ്രദേശ് പവർ കോർപ്പ് ലിമിറ്റഡ് ചെയർമാൻ അരവിന്ദ് കുമാർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് മാർച്ച് 25-ന് ദേശീയ ശരാശരിയേക്കാള്‍ 3.4 ശതമാനം കൂടുതൽ വൈദ്യുതി ഉപയോഗിച്ചിരുന്നു. അതേസമയം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 40 ശതമാനം വീതം കുറവുണ്ടായി. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചത് എയർകണ്ടീഷണറുകള്‍ അടക്കമുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതിനാലാകാം എന്ന് പവർ അനലിറ്റിക്‌സ് കമ്പനിയായ ഇഎംഎ സൊല്യൂഷൻസ് ഡയറക്ടർ വിക്ടർ വന്യ പറഞ്ഞു.