ഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ദീപാവലിക്ക് മുന്‍പുണ്ടാകുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയെന്ന് അമരീന്ദര്‍ സിംഗുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ബിജെപിയുമായുള്ള സഖ്യ പ്രഖ്യാപനവുമുണ്ടാകും. അടുത്ത മാസത്തോടെ കര്‍ഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്നും അതിനാലാണ് സഖ്യത്തിന് തയ്യാറായിരിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമരീന്ദര്‍ സിംഗിന് വാക്ക് നല്‍കിയിരിക്കുന്നത്. പഞ്ചാബിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ അവശ്യങ്ങള്‍ക്കു വേണ്ടിയുമാണ് പുതിയ പാര്‍ട്ടിയെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടു പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ പാർട്ടി രൂപികരിക്കാന്‍ പോകുന്നുവെന്ന അമരീന്ദര്‍ സിംഗിന്‍റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഹരീഷ് റാവത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളും, രാഹുല്‍ ഗാന്ധിയും, ഹരീഷ് റാവത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മീറ്റിങ്ങില്‍ അമരീന്ദര്‍ സിംഗിന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് ഹരീഷ് റാവത്തിന്‍റെ പ്രതികരണം.
അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപികരിച്ചാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഈ പാര്‍ട്ടിയെ വിലയിരുത്തുക. ബിജെപിയോടൊപ്പം സഖ്യ കക്ഷിയായാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അമരീന്ദര്‍ നേരിടാന്‍ പോകുന്നത്. അദ്ദേഹത്തിനുള്ളിലെ മതേതരത്വം മരിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമീപനം അമരീന്ദര്‍ സിങ്ങിന് സ്വീകരിക്കാന്‍ കഴിഞ്ഞത് എന്നാണ് ഹരീഷ് റാവത്ത് പ്രതികരിച്ചത്.