ലോക്ക് ഡൗണിനെ തുടര്‍ന്ന് അഹമ്മദാബാദിനടുത്ത അസ്ലാലി എന്ന സ്ഥലത്ത് കുടുങ്ങിയ ലോറി ഡ്രൈവർമാർ കേരളത്തിലേക്ക് തിരിച്ചു. നോര്‍ത്ത് ഇന്ത്യയിലേക്ക് ചരക്കുമായി പോയ ലോറികൾ പാതിവഴിയില്‍ കുടുങ്ങുകയായിരുന്നു. ഡ്രൈവർമാരുടെ ബുദ്ധിമുട്ട് ഗുജറാത്ത് ചീഫ് സെക്രട്ടറി അനിൽ മുഖിംങ്ങിന്‍റെയും ഗുജറാത്ത് ഡി.ജി.പിയുഡിയും ശ്രദ്ധയിൽപ്പെടുത്തിയ കെ.സുധാകരൻ എം.പിയുടെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് കാരണമായത്. ഡ്രൈവർമാരുടെ സംഘം അഞ്ച് വാഹനങ്ങളില്‍ ഒരുമിച്ച് അസ്ലാലിയില്‍നിന്നും ഇന്നലെ രാത്രി 11.30 ന് യാത്ര തിരിച്ചു.
മഹാരാഷ്ട്രയിൽ കൂടി ഈ സംഘം സഞ്ചരിക്കുന്ന ഓരോ ജില്ലകളിലേയും കളക്ടർമാരുമായി സംസാരിച്ച് യാത്രയില്‍തുടര്‍ന്നും ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുധാകരന്‍റെ ഓഫീസ് അറിയിച്ചു. ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ ഒന്നും ലഭിക്കാതെ ഏറെ പ്രായാസത്തിലായിരുന്നു ഈ ലോറി ഡ്രൈവര്‍മാര്‍. അതേസമയം, കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകൾ ഉൾപ്പടെ അടച്ചിടാനാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.