കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ട് തള്ളി പ്രതി കാരായി രാജന്‍. കൊലപാതകം നടത്തിയെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടിയായ പ്രതി സുബീഷ് സമ്മതിച്ചിരുന്നു. മൊഴി നല്‍കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് സുബീഷ് ഫോണിലൂടെ ഇക്കാര്യം സംസാരിച്ചിരുന്നു. അത് ആരുടെയും സമര്‍ദ്ദം മൂലം ആയിരുന്നില്ല. ആ തെളിവുകള്‍ ശബ്ദ പരിശോധനക്ക് ഹാജരാക്കുകയാണെങ്കില്‍ സത്യം തെളിയുമെന്നും കാരായി രാജന്‍ പറഞ്ഞു. സി ബി ഐ റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ലെന്നും തങ്ങള്‍ വ്യാജമായി പ്രതി ചേര്‍ക്കപ്പെട്ടവരാണെന്നും കാരായി രാജന്‍ കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാദം തള്ളിയാണ് സി ബി ഐ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വെച്ച് പറയിപ്പിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കൊടി സുനിയും സംഘവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നാണ് സിബിഐ ആവർത്തിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നും സിബിഐ അവകാശപ്പെടുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി ബി ഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്‍റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുബീഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍ കോടതിയില്‍ അവശ്യപ്പെട്ടിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സി ബി ഐയുടെ പുതിയ റിപ്പോര്‍ട്ട് തെറ്റാണെന്ന നിലപാടിലാണ് ഫസലിന്‍റെ സഹോദരന്‍ അബ്ദുള്‍. സുബീഷ് കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങളുണ്ടായിട്ടും ഇത്തരത്തിലുള്ള റിപ്പോർട്ട് സമർപ്പിച്ചതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അഭിഭാഷകനുമായി കൂടിയാലോചിച്ച് തുടര്‍ നടപടികളെടുക്കുമെന്നും അബ്ദുള്‍ മാധ്യമങ്ങളോട് പറഞ്ഞു.