തിരുവനന്തപുരം: പ്രമാദമായ ചാക്കോ വധക്കേസില്‍ കേരളാ പോലീസ് മൂന്നു പതിറ്റാണ്ടിലേറെയായി തെരയുന്ന സുകുമാരക്കുറുപ്പിനെ ഒരുവേള പോലീസിന്‍റെ കയ്യില്‍ കിട്ടിയതാണ്. എന്നാല്‍ പോലീസിനെ തന്ത്രപരമായി കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു അയാള്‍. കുറുപ്പാണെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് സ്റ്റേഷനിലെക്ക് വിളിപ്പിച്ചു. ഏതാണ്ട് നാലു മണിക്കൂറുകളോളം അയാളെ പോലീസ് മാറിമാറി ചോദ്യം ചെയ്തു. അയാളുടെ രൂപമോ ഭാവമോ പെരുമാറ്റമോ ഒന്നും കുറുപ്പുമായി സാദൃശ്യം ഉണ്ടായിരുന്നില്ല. അതോടെ പോലീസ് അയാളെ വിട്ടയച്ചു. അതിന് വലിയ വിലയാണ് പോലീസിന് നല്‍കേണ്ടി വന്നത്.
തല മുണ്ഡനം ചെയ്ത് മുഖത്തെ മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മാറ്റിയ ശേഷമാണ് പോലീസ് കുറുപ്പിനെ കണ്ടെത്തുന്നത്. എന്നാല്‍ അത് പ്രതിയാണെന്ന് ഉറപ്പിക്കാന്‍ ഇന്നത്തെപ്പോലെ അത്യാധുനിക സംവിധാനങ്ങളൊന്നും അക്കാലത്ത് ഇല്ലായിരുന്നുവെന്നാണ് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പറയുന്നത്. അക്കാലത്ത് ഒരു ഫിങ്കര്‍ പ്രിന്‍റ് എടുത്താല്‍ വെരിഫൈ ചെയ്തുവരാന്‍ മൂന്നു ദിവസമെങ്കിലും എടുക്കുമായിരുന്നു. പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിട്ടയച്ച വ്യക്തി കുറുപ്പു തന്നെയാണെന്ന് ഉറപ്പിച്ചപ്പൊഴേക്കും അയാള്‍ നോര്‍ത്ത് ഇന്ത്യയില്‍ എത്തിയിരുന്നു.
എന്നാല്‍ ഇനിയൊരു സുകുമാരക്കുറുപ്പ് ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ചാക്കോ വധക്കേസ് അന്വേഷണത്തിന് ഒരുപാടുകാലം മേല്‍നോട്ടം വഹിച്ച അലക്സാണ്ടര്‍ ജേക്കബ്. കാരണം കുറ്റവാളിയാണെന്ന് സംശയിക്കുന്ന ഒരാളെ കിട്ടിയാല്‍ അഞ്ചു മിനിട്ടിനുള്ളില്‍ ശാസ്ത്രീയമായി അത് ഉറപ്പുവരുത്താനുള്ള സാങ്കേന്തിക സംവിധാനങ്ങള്‍ ഇന്നുണ്ട്.
1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം. കൊലപാതക ശേഷം പലായനം ചെയ്ത സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. പല കഥകളും ഇതേപ്പറ്റി പ്രചരിച്ചു. വടക്കേ ഇന്ത്യയിൽ കുറുപ്പ് ചികിൽസയിൽ കഴിഞ്ഞിരുന്നിടം വരെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ജോർജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 37 വർഷം മുമ്പ് നടന്ന സുകുമാരക്കുറുപ്പ് കേസ് എന്ന പേരിൽ അറിയപ്പെടുന്ന ചാക്കോ വധക്കേസ് ഇന്നും മലയാളികളുടെ മനസ്സിൽ ഒരു അപസർപ്പക കഥയായി അവശേഷിക്കുന്നു.