എറണാകുളം വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്ന തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെ കത്ത് വിവാദമാകുന്നു. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ഹിന്ദുപൊലീസിനെ വേണമെന്ന് ആവശ്യപ്പെട്ടാണ് അസിസ്റ്റന്‍റ് കമ്മീഷണർ കത്ത് നൽകിയത്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് കത്ത് നൽകിയത്.
ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നിലപാടിന് എതിരെ പൊലീസ് അസോസിയേഷൻ രംഗത്തെത്തി. അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരെ അസോസിയേഷൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നൽകി. പൊലീസിനെ മതം തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ഭാവിയിൽ വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
"വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/2020 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധി ച്ച് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു," എന്നാണ് കത്തിലുള്ളത്.