കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും പൊതുജനം സഹകരിക്കുന്നില്ല. അനാവശ്യമായി പുറത്തിറങ്ങിയ 1258 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 923 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി.
നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ 159 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ. ലോക്ക് ഡൗണിന്‍റെ അഞ്ചാം ദിവസമായ ഇന്ന് സംസ്ഥാനത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷെ, നിരീക്ഷണം ശക്തമാക്കിയ പോലീസ് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുന്നുമുണ്ട്.