കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ ഫുട്ബാള്‍ ടര്‍ഫുകളുടെ പ്രവര്‍ത്തനം രാത്രി പത്തുമണിയായി പരിമിതപ്പെടുത്തിയ കേരളാ പോലീസിന്‍റെ നടപടിയെ പരിഹസിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവി. കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും ചില സ്വപ്നങ്ങൾ കാണുകയാണെന്നും, ജനങ്ങള്‍ ജനങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങണം എന്നതുമുതല്‍ എപ്പോള്‍ ഉറങ്ങണമെന്നുവരെ അവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നു. ഇത് ഏകാധിപത്യമല്ല, പോലീസ് രാജല്ല, ജനാധിപത്യമാണ് എന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കാൻ ഇന്നാട്ടിലെ പൗരന്മാർക്ക് ഭരണഘടനാബോധം ബാക്കിയുണ്ടെന്നും ഹരീഷ് ഓര്‍മ്മിപ്പിക്കുന്നു.
ഹരീഷ് വാസുദേവന്‍ എഴുതുന്നു:
കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും ചില സ്വപ്നങ്ങൾ കാണുകയാണ്.
രാത്രി ഇറങ്ങി നടക്കുന്നവരെയും ഫുട്‌ബോൾ കളിക്കുന്നവരെയും ടർഫ് നടത്തുന്നവരെയും പൊലീസിന് നിരോധിക്കാൻ കഴിയുന്ന കേരളമാണ് ആ സ്വപ്നം.
നാട്ടുകാർ എപ്പോ പുറത്തിറങ്ങണമെന്നു ജില്ലാ പോലീസ് മേധാവിമാർ തീരുമാനിക്കും.
പൊലീസിന് സംശയമുള്ള, ഒരിക്കൽ ക്രിമിനൽ കേസിൽ പെട്ട മനുഷ്യരെ പാതിരാത്രിയും കൊച്ചുവെളുപ്പിനും വീട്ടിൽക്കയറി നിരീക്ഷിക്കാനുള്ള അധികാരം പൊലീസിന് കിട്ടുന്ന കിണാശ്ശേരി ആണ് ആ സ്വപ്നം.
സ്വന്തം വീട്ടിൽക്കിടന്നു എപ്പോ ഉറങ്ങണമെന്നു പോലീസ് തീരുമാനിക്കും.
മനുഷ്യരുടെ അന്തസും അഭിമാനവും ജീവിതവും തച്ചു തകർത്താലും, ആത്മഹത്യയിലേക്ക് നയിച്ചാലും 6 മാസം സസ്‌പെൻഷൻ, അത് കഴിഞ്ഞു സകല ആനുകൂല്യങ്ങളോടും കൂടെ തിരികെയെത്തി പഴയ ഗുണ്ടായിസം ആവർത്തിക്കാൻ അവസരമൊരുക്കുന്ന ഭരണമാണ് അവരുടെ സ്വപ്നം...
ഇതിനു വിരുദ്ധമായി ജനങ്ങൾ ആരെങ്കിലും ശബ്ദിച്ചാൽ അതിനെ പ്രതിരോധിക്കുന്ന, പോലീസിന്റെ മനോവീര്യം തകരാതെ നോക്കുന്ന ഒരു ആഭ്യന്തരമന്ത്രി ആണ് സ്വപ്നം..
പോലീസിന്റെ ഇമ്മാതിരി ആക്ഷൻ ഹീറോ ബിജു മോഡൽ തോന്നിയവാസങ്ങൾക്ക് കയ്യടിക്കുന്ന സൈബർ സ്‌പേസ് വെട്ടുകിളികൾ ആണ് സ്വപ്നം..
ആ സ്വപ്നമാണ് ഇപ്പോൾ നടക്കുന്നത്. പക്ഷെ സ്വപ്നജീവികളെ സഹികെടുമ്പോൾ ജനം ചാട്ടവാറിന് അടിച്ചു ഉണർത്തും, കാരണം ഇത് ഏകാധിപത്യമല്ല, പോലീസ് രാജല്ല, ജനാധിപത്യമാണ്.
പിണറായി വിജയനെക്കൂടി അത് ഓർമ്മിപ്പിക്കാൻ ഇന്നാട്ടിലെ പൗരന്മാർക്ക് ഭരണഘടനാബോധം ബാക്കിയുണ്ട്.