ദി കേരള സ്റ്റോറി ഒരു നിരോധിത സിനിമയല്ല.
ആർക്കും എപ്പോഴും കാണാവുന്ന പ്രൊപ്പഗണ്ട സിനിമയാണ്. അതിന്റെ ആദ്യ ഷോ കോഴിക്കോട് ക്രൗണിൽനിന്ന് ഞാൻ കണ്ടതാണ്. സംഘ്പരിവാറിന്റെ ഫാക്ടറിയിൽനിന്ന് ഇങ്ങനെ ധാരാളം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമയൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത് ഹിറ്റ്‌ലർക്ക് വേണ്ടി ഇറങ്ങിയ സിനിമകളുടെ അതേ മാതൃകയിലാണ് ഈ സിനിമകളും വന്നുകൊണ്ടിരിക്കുന്നത്.
വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളുമെന്ന് പറഞ്ഞത് ജോസഫ് ഗീബൽസ് ആണ്. അതിനെയാണ് പ്രൊപ്പഗണ്ട എന്ന് വിളിക്കുന്നത്. കേരള സ്റ്റോറി പോലെ സംഘ്പരിവാർ പ്രൊപ്പഗണ്ടയിൽ സിനിമകളും വ്യാജ പ്രചാരണങ്ങളും ധാരാളമായി നടക്കുന്നുണ്ട്.
ജൂതരെ കൊന്നൊടുക്കാൻ ന്യായങ്ങളുണ്ടാക്കുന്നതായിരുന്നു നാസി ഭരണകൂടത്തിന്റെ പ്രധാന പണി. ജർമ്മനിയിൽ ജൂതനോടുള്ള വെറുപ്പായിരുന്നെങ്കിൽ ഇന്ത്യയിൽ അത് മുസ്‌ലിം വെറുപ്പാണ്. ടാർഗറ്റ് മാത്രമേ മാറുന്നുള്ളൂ. മാർഗങ്ങളെല്ലാം ഒരുപോലെയാണ്.
1930-കൾ മുതൽ ജൂത വിരുദ്ധ പ്രൊപ്പഗണ്ട സിനിമകൾ നിർമ്മിക്കപ്പെട്ടു. ജൂത കച്ചവട കേന്ദ്രങ്ങളിൽ ''ജർമ്മൻകാർ ജാഗ്രത പാലിക്കുക, ഇവരെ ബഹിഷ്‌ക്കരിക്കുക'' എന്നിങ്ങനെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് ജൂത ദേവാലയങ്ങൾ നശിപ്പിക്കുന്നതും ജൂതരെ അടിച്ചോടിക്കുന്നതും സ്വാഭാവിക സംഭവങ്ങളായി. കേട്ടാൽ കേട്ടവർ അവർക്കത് വേണമെന്ന മനോഭാവത്തിലായി. ഇങ്ങനെയൊക്കെയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ആദ്യഘട്ടങ്ങൾ.
ഹിറ്റ്ലറെ അമാനുഷനാക്കിയും ജൂതരെ വെറുക്കാൻ പഠിപ്പിച്ചും നിരവധി സിനിമകൾ പുറത്തിറങ്ങി. 1930-ൽ നാസി പാർട്ടി ഒരു ഫിലിം ഡിപ്പാർട്മെന്റ് തന്നെ സ്ഥാപിച്ചു. നാസിസത്തെ പ്രൊമോട്ട് ചെയ്യുന്ന സിനിമകൾ പ്രചരിപ്പിക്കലായിരുന്നു ഫിലിം ഡിപ്പാർട്മെന്റിന്റെ ചുമതല. ഹിറ്റ്ലർക്ക് വേണ്ടി ധാരാളം ഡോക്യുമെന്ററികളും നിർമ്മിക്കപ്പെട്ടു.
സിനിമ ഒരു കിടിലൻ പ്രചാരണ മാധ്യമമാണെന്ന് തിരിച്ചറിഞ്ഞ നാസികൾ 1945 വരെ എഴുപതിലേറെ ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ 45 സിനിമകളും 1939 മുതലുള്ള യുദ്ധ സമയത്ത് പുറത്തിറങ്ങിയതാണ്. ചലച്ചിത്ര വ്യവസായത്തെ ഒന്നടങ്കം ദേശസാൽക്കരിച്ചുകൊണ്ടാണ് സിനിമയെ നാസിസം ഉപയോഗിച്ചത്. നാസി ജർമ്മനിയിൽ തിരക്കഥകൾ സെൻസർ ചെയ്യുകയും സിനിമാ നിരൂപണങ്ങൾ നിരോധിക്കുകയും ചെയ്തു. നാസിസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിർമിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ വരെ നൽകി. അത്തരം സിനിമകൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിച്ചു.
ഒരു അഴുക്കുചാലിൽനിന്ന് എലികൾ ഉയർന്നുവരുന്ന ദൃശ്യത്തോടൊപ്പം തിരക്കേറിയ ജൂത തെരുവ് കാണിച്ചുകൊണ്ട് ജൂതരെയും എലികളെയും സമാനമായി അവതരിപ്പിക്കുന്നതാണ് ഒരു സിനിമയിലെ രംഗം. എലികൾ പ്ലേഗ് പരത്തുന്നത് പോലെ ജൂതർ രോഗം പരത്തുന്നവരാണെന്നും എലികളെ പോലെ തുരന്ന് തുരന്ന് നാശമുണ്ടാക്കുന്നവരാണ് ജൂതരെന്നും സിനിമ സമർത്ഥിക്കാൻ ശ്രമിക്കുന്നു. ജർമ്മനിയിലെ പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾ എന്നിവക്കെല്ലാം കാരണം ജൂതന്മാരാണെന്ന് വരുത്തി തീർക്കാനാണ് നാസിസം ശ്രമിച്ചത്. വർഷങ്ങൾ നീണ്ട ഈ പ്രൊപ്പഗണ്ടകൾ കാരണമാണ് ഹിറ്റ്ലർക്ക് ജൂത വംശഹത്യ എളുപ്പമായത്. ഇന്ത്യയിലെ ഫാസിസവും വംശഹത്യയോ സാംസ്‌കാരിക ഹത്യയോ എളുപ്പത്തിലാക്കാനുള്ള ഗവേണഷണത്തിന്റെ മൂർദ്ധന്യതയിലാണ്.
മുസ്ലിം ആദ്യ ഇരയാണെങ്കിൽ ക്രിസ്ത്യാനിയാണ് രണ്ടാമത്. ജർമ്മനിയിലും രണ്ടാമതായിരുന്നു ക്രിസ്ത്യാനികൾ. ആദ്യഘട്ടത്തിൽ ജൂത വെറുപ്പിന്റെ പ്രചാരകരായി അവരും രംഗത്തുണ്ടായിരുന്നു. പിന്നെ നാസിസം അവരെത്തന്നെ തിന്നു. ഇന്ത്യയിലും ഇതേ തനിയാവർത്തനമാണ്.
സംഘ്പരിവാർ പ്രൊപ്പഗണ്ട ഫാക്ടറി പുറത്തിറക്കുന്ന അമേധ്യം ക്രിസ്തീയ സഭക്ക് അമൃതാണെങ്കിൽ അവർ അത് ആസ്വദിച്ചുകൊള്ളട്ടെ. അവർക്ക് ഇപ്പോൾ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം എത്രകാലം എന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം.
വീര സവർക്കർ, ഭഗവദ്വജ്, ദി ഡൽഹി ഫയൽസ് തുടങ്ങിയ സിനിമകൾ കൂടി ബോധം കെടലിനായി സജസ്റ്റ് ചെയ്യുന്നു. വൺ നാഷൻ വെബ് സീരീസ് കൂടി കാണിച്ചാൽ ഗംഭീര ബോധം കെടലാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക