കൊച്ചി: ജീവിതാവസാനം വരെ പാര്‍ട്ടിയെ നയിക്കാമെന്ന് ആരും കരുതരുതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. തലമുറമാറ്റം പാര്‍ട്ടിക്ക് ആവശ്യമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി നേതൃത്വവുമായി അകന്നു കഴിയുന്ന സാഹചര്യത്തിലാണ് സുധാകരന്‍റെ പ്രതികരണം. പാര്‍ട്ടിയിലെ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ ഇരു നേതാക്കളും തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. മീഡിയാ ഫെയ്സ് ഓഫ് കേരള സംവാദത്തിലായിരുന്നു കെ. സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
പുതിയ നേതൃത്വം വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നേതാക്കളും അണികളും തയ്യാറാകണം. അധികാരം കയ്യ് മാറാതെ മുന്‍പോട്ട് പോകാമെന്ന് വിചാരിക്കുന്നത് ജനാധിപത്യ പാര്‍ട്ടി ചേര്‍ന്നതല്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അകന്നു നില്‍കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അവരോട് നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയതുമാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഹൈക്കമാണ്ടിനേയും അറിയിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ നേതാക്കള്‍ വിചാരിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ സാധിക്കില്ല - സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കൊതിക്കെറുവാണെന്നും പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിന് പകരം നേതാക്കള്‍ പ്രസ്താവനയിലൂടെ സ്വയം ചെറുതാവുകയാണ് ചെയ്യുന്നതെന്നും ഷിബു പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യു ഡി എഫ് യോഗം ബഹിഷ്ക്കരിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രധാന ഘടക കക്ഷി നേതാവായ ഷിബു ബേബി ജോണിന്‍റെ പ്രതികരണം.
പുനഃസംഘടന ഉൾപ്പെടെ കാര്യങ്ങളിൽ തുടരുന്ന അതൃപ്തിയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യു ഡി എഫ് യോഗം ബഹിഷ്കരിക്കാന്‍ കാരണമായത്. സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചിട്ടും കെ പി സി സി പുനസംഘടനയുമായി കോണ്‍ഗ്രസ് നേതൃത്വം മുന്‍പോട്ട് പോയതും ഇരു നേതാക്കളും യു ഡി എഫ് യോഗം ബഹികരിക്കുന്നതിന്‍റെ പ്രധാനകാരണമായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ചില നീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാരണങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തിയാണ് ഇരുവരും യോഗം ബഹിഷ്കരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.