പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. എന്‍റെ മുഖവും, ക്യാമറയും എന്നതിൽ നിന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക്ക് മന്ത്രിയുടെ അടിയന്തിര പരിഗണന മാറേണ്ടതുണ്ട്. കേരളത്തിലെ റോഡുകളിലൂടെ നിത്യവും യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് നടൻ ജയസൂര്യ തുറന്നു പറഞ്ഞതെന്നും സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
നികുതി അടക്കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയേണ്ട. മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ കാണില്ല. പല പ്രശ്‌നങ്ങളുമുണ്ടാകും പക്ഷേ അതൊന്നും ജനങ്ങളറിയേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരു. മോശം റോഡുകളിലൂടെ പോയി അപകടങ്ങളില്‍ മരിക്കുന്നവരുടെ ജീവന് ആരാണ് സമാധാനം പറയുകയെന്നുമായിരുന്നു ജയസൂര്യ ചോദിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ റോഡുകളിലൂടെ നിത്യവും യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് പ്രിയ നടൻ ജയസൂര്യ തുറന്നു പറഞ്ഞത്.
നമ്മുടെ റോഡുകളിൽ നീളത്തിലും, വീതിയിലും, ആഴത്തിലുമുള്ള കുഴികൾ ഇതിനകം നിരവധി കുടുംബങ്ങളെ ആലംബമില്ലാത്തവരാക്കി കഴിഞ്ഞു. ഇതുപോലെ റോഡിൽ കുഴികളുണ്ടായിരുന്ന കാലം വി എസ് മുഖ്യമന്ത്രിയായപ്പോൾ തോമസ് ഐസക് റോഡിലെ കുഴികളുടെ കണക്കെടുക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയ കാലഘട്ടമാണ്. അവിടെ നിന്നാണ് മികച്ച റോഡുകളും പാലങ്ങളും നിർമ്മിച്ച് ഉമ്മൻചാണ്ടി സർക്കാർ കേരളത്തിന്റെ മുഖം മാറ്റിയത്.
ബന്ധുത്വ നിയമനത്തിൽ ലഭിച്ച മന്ത്രി പദവിയും ഭാരിച്ച വകുപ്പുകളും, ക്യാമറാമാനെയും കൂട്ടിയുള്ള മിന്നൽ നാടക സന്ദർശനങ്ങൾക്ക് ഉപയോഗപ്പെടുത്താതെ, കേരളത്തിലെ റോഡുകളിലെ മരണക്കുഴികൾ അടച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കുവാൻ പൊതുമരാമത്ത് മന്ത്രി തയ്യാറാകണം. എന്‍റെ മുഖവും, ക്യാമറയും എന്നതിൽ നിന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക്ക് മന്ത്രിയുടെ അടിയന്തിര പരിഗണന മാറേണ്ടതുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക