ജൻ്റർ ന്യൂട്രൽ യൂണിഫോമിനെതിരെയുള്ള വാദങ്ങൾ യഥാർത്ഥത്തിൽ ബാലിമാണെന്ന് ട്രൂകോപി തിങ്ക് എഡിറ്റര്‍ ഇന്‍ ചാര്‍ജ് മനില സി. മോഹന്‍. ശീലങ്ങളിലും പല തരം വിശ്വാസങ്ങളിലും തളച്ചിടപ്പെട്ടവരാണ് സൗകര്യപ്രദമായ വസ്ത്രങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നത്. പുരുഷൻമാർ സാരിയുടുക്കാത്തതും പട്ടുപാവാടയിടാത്തതും ചുരിദാർ ഇടാത്തതും മുടി വളർത്താത്തതുമെല്ലാം അത് പെൺ ചിഹ്നങ്ങളായതുകൊണ്ടല്ല. അതൊന്നുമിട്ടു നടക്കാൻ അത്ര കംഫർട്ടല്ല എന്നതുകൊണ്ടാണെന്നും മനില ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:
"പോക്കറ്റ്..
പോക്കറ്റില്ലാത്ത പെണ്ണുങ്ങളാണ് അധികം. പോക്കറ്റിൽ പേഴ്സും കാശും വെയ്ക്കുമ്പോഴുള്ള സുഖത്തെക്കുറിച്ച് അറിയാത്തവർ. പോക്കറ്റിൽ താക്കോലും ഫോണും ഇടുമ്പോഴുള്ള ആത്മവിശ്വാസത്തിന്റെ സുഖമറിയാത്തവർ. പോക്കറ്റിൽ എന്തും ഇടാം. കപ്പലണ്ടിയിട്ട് ഇടയ്ക്കെടുത്ത് കൊറിക്കാം. സിഗരറ്റും ലൈറ്ററും സാനിറ്ററി പാഡും പെൻഡ്രൈവും വെയ്ക്കാം. പേനയും പെൻസിലും, അളക്കാനുള്ള ടേപ്പും ഒട്ടിക്കാനുള്ള ടേപ്പും വെയ്ക്കാം. ബസ്സിൽ കയറുമ്പോൾ കാശ് കയ്യിൽ പിടിക്കണ്ട, ബാഗ് തുറക്കണ്ട. പോക്കറ്റീന്നെടുക്കാം. ബാക്കിയും പോക്കറ്റിലിടാം. ടവൽ വെയ്ക്കാം. ബ്ലൗസിനകത്തും മുണ്ടിന്റെ കോന്തലയ്ക്കലും സാരിത്തുമ്പിലും ഷാളിന്ററ്റത്തും തെരുത്തുകെട്ടിവെയ്ക്കേണ്ട, ഒന്നും . മേൽക്കുപ്പായത്തിലെ, നെഞ്ചത്തുള്ള പെൺ പോക്കറ്റ് കാണുമ്പോൾ പോക്കറ്റിലൊന്ന് കയ്യിട്ടോട്ടേ എന്ന് വഷളൻ കമന്റടിക്കുന്നവർ ഇപ്പോഴും കാണും. പക്ഷേ ആ പോക്കറ്റിൽ നിന്ന് പോക്കറ്റടിക്കാനാവില്ലല്ലോ..
ചിലപ്പോഴെങ്കിലും കാൽക്കുപ്പായത്തിലെ പോക്കറ്റിൽ കയ്യിട്ട് തനിച്ച് നടക്കുമ്പോൾ കൈ പിടിച്ച് നടക്കും പോലെ തോന്നും. എത്ര ഭംഗിയുള്ള , എത്ര അറകളുള്ള, എത്ര വിലയുള്ള ബാഗും അത് എങ്ങനെ ധരിച്ചാലും പോക്കറ്റിന്റെ അത്രേം വരില്ല. പോക്കറ്റ് ഈസ് പോക്കറ്റ്. പോക്കറ്റ് ഒരു രാഷ്ട്രീയ പ്രസ്താവനയാണ്."
ഇത് മുന്നൊരിക്കൽ എഴുതിയ കുറിപ്പാണ്. ഇടാൻ ഏറ്റവും സൗകര്യവും രസവുമുള്ള ഉടുപ്പ് ജീൻസും ഷർട്ടുമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത്, പച്ചപ്പാവാട യൂണിഫോമായിരുന്ന കാലത്ത്, എൻ്റെ യൂണിഫോം പാവാടയ്ക്ക് പോക്കറ്റുണ്ടായിരുന്നു. അതിൽ ചില്ലറ പൈസയുണ്ടാവും ബസ്സിൽ കൊടുക്കാൻ. പിന്നെയും ചില ലൊട്ടുലൊടുക്ക് ഐറ്റംസ്. പോക്കറ്റിൽ കയ്യിട്ട് നടക്കൽ രസികൻ അനുഭവമായിരുന്നു. അന്ന് പാൻ്റുണ്ടായിരുന്നെങ്കിൽ സൂപ്പറായിരുന്നേനെ.
ജൻ്റർ ന്യൂട്രൽ യൂണിഫോമിനെതിരെയുള്ള വാദങ്ങൾ യഥാർത്ഥത്തിൽ ബാലിശമാണ്. ഏറ്റവും സൗകര്യപ്രദമായ വേഷം കുട്ടികൾ ധരിക്കട്ടെ എന്നാണ് കരുതേണ്ടത്.
കുട്ടികൾ മാത്രമല്ല, മുതിർന്നവരും. ശീലങ്ങളിലും പല തരം വിശ്വാസങ്ങളിലും തളച്ചിടപ്പെട്ടവരാണ് സൗകര്യപ്രദമായ വസ്ത്രങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നത്. പുരുഷൻമാർ സാരിയുടുക്കാത്തതും പട്ടുപാവാടയിടാത്തതും ചുരിദാർ ഇടാത്തതും മുടി വളർത്താത്തതുമെല്ലാം അത് പെൺ ചിഹ്നങ്ങളായതുകൊണ്ടല്ല. അതൊന്നുമിട്ടു നടക്കാൻ അത്ര കംഫർട്ടല്ല എന്നതുകൊണ്ടാണ്. ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ മുണ്ടുടുത്തു നടന്നിരുന്ന നാടല്ലേ കേരളം? മുണ്ടുടുക്കുന്ന സ്ത്രീകൾ ഇപ്പോഴും ധാരാളമുണ്ട്. ആണുങ്ങൾ കുറച്ചു കൂടി സൗകര്യവും പോക്കറ്റുകളുമുള്ള പാൻ്റിലേക്ക് എളുപ്പത്തിൽ കടന്നു. ഷർട്ടിലും പോക്കറ്റുകൾ വെച്ചു. സ്ത്രീകളപ്പോൾ പോക്കറ്റുകളില്ലാത്ത വേഷങ്ങളിലേക്കാണ് മാറിയത്.
വേഷങ്ങളുടെ തെരഞ്ഞെടുപ്പിൽ സൗകര്യത്തിനാവണം മറ്റെന്തിനേക്കാൾ പ്രാധാന്യം എന്ന് വരുമ്പോൾ ജൻ്റർ ന്യൂട്രൽ വേഷമായി ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്ന പാൻ്റും ഷർട്ടും ഉഗ്രൻ ചോയ്സാണ്. പാവാടയാണ് സൗകര്യപ്രദം എന്നായിരുന്നെങ്കിൽ ആൺകുട്ടികൾ പാവാടയിടുന്ന തരത്തിലായേനെ മാറ്റം.
പാവാട പക്ഷേ അത്ര സൗകര്യപ്രദമല്ല.
പെൺകുട്ടികളുടെ ഷർട്ടിലും കൂടി പോക്കറ്റ് വേണം എന്നാണ് വ്യക്തിപരമായ അഭിപ്രായം.
പോക്കറ്റ് ഈസ് പോക്കറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക