യൂണിഫോംതന്നെ ഒരു ഫാസിസ്റ്റ് ആശയമാണെങ്കിലും അതെ യൂണിഫോമിനെ തിരിച്ചിട്ടു സമൂഹത്തിൽ തുല്യതയ്ക്കുള്ള ആയുധമാക്കുന്നതിനും സാധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കെ. ജെ. ജേക്കബ്. എന്നാല്‍ മതമാണ് പ്രശ്നമെന്ന മൗദൂദിസ്റ്റ് അജണ്ടയുമായി ലീഗുകാര്‍ ഇറങ്ങിയാല്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്‌ഥ വരുമെന്നും മാറുന്നതിനനുസരിച്ച് മാറിയാൽ സി എച്ചിന്റെ പാർട്ടിയ്ക്ക് കൊള്ളാമെന്നും അദ്ദേഹം പറയുന്നു.
സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.
കെ. ജെ. ജേക്കബ് എഴുതുന്നു:
പോമോ-മൗദൂദി കൂട്ടുകെട്ടിനോട്:
യൂണിഫോമേ വേണ്ട എന്നാണ് വാദമെങ്കിൽ ചർച്ച അങ്ങോട്ട് നീക്കാം. അല്ലാതെ യൂണിഫോമിനെപ്പറ്റി സംസാരിക്കുന്നിടത്തു വസ്ത്രസ്വാതന്ത്ര്യം എന്നൊരു വാക്കു മിണ്ടരുത്. കാരണം ആ സ്വാതന്ത്ര്യത്തിന്റെ പൂർണ്ണ നിഷേധമാണ് യൂണിഫോം എന്ന ആശയം തന്നെ. (അത് തുന്നിയിടുമ്പോഴും).
സത്യത്തിൽ യൂണിഫോം ഒരു ഫാസിസ്റ്റ് ആശയമാണ്; എല്ലാം യൂണിഫോമായിരിക്കുക എന്നതാണ് അടിസ്‌ഥാനപരമായി ഫാസിസ്റ്റ് പദ്ധതി. ആറെസ്സെസ്സ്റ്റ്കാർ പറയുന്നത് കേട്ടിട്ടില്ലേ? എന്നാൽ അതെ യൂണിഫോമിനെ തിരിച്ചിട്ടു സമൂഹത്തിൽ തുല്യതയ്ക്കുള്ള ആയുധമാക്കുന്നതിനും സാധിക്കും; അതാണ് ഇപ്പോൾ കാണുന്നത്. (അതിനു മാർക്സിസ്റ്റുകൾക്കു തിയറിയൊക്കെയുണ്ട്; ധൈര്യമുള്ളവർ ഗോവിന്ദൻമാഷോടു ചോദിച്ചാൽ പറഞ്ഞുതരും. പണ്ടൊരു ക്ലാസെടുത്തു തീരുന്നതിനുമുമ്പേ പത്രക്കാർ പാഞ്ഞതുകൊണ്ടു പുള്ളിയ്ക്കു അത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല)
അപ്പോൾ ഏതാണ് ചർച്ച, യൂണിഫോമോ, പെൺകുട്ടികളുടെ പാന്റോ?
***
ലീഗുകാരോടാണ്:
"മതമാണ് മതമാണ് മതമാണ് പ്രശ്നം" എന്ന മൗദൂദിസ്റ്റ് അജണ്ടയുമായി ഇറങ്ങുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ആളുകൾ നടത്തുന്ന പള്ളിക്കൂടങ്ങളിൽ പെൺപിള്ളേർ പാന്റിട്ടു നടക്കുന്നതൊക്കെ എല്ലാരും അറിഞ്ഞു.
ഇമ്മാതിരി അജണ്ടയുമായി അതിദൂരം പോയാൽ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്‌ഥ വരും. മൗദൂദികൾക്കു വഴങ്ങാതെ കാലം മാറുന്നതിനനുസരിച്ച് മാറിയാൽ സി എച്ചിന്റെ പാർട്ടിയ്ക്ക് കൊള്ളാം. ഇല്ലെങ്കിൽ മൗദൂദികളുടെ അവസ്‌ഥ വരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക